എഴുത്തുകാരിയാവുക എന്നത് സ്വപ്നമായിരുന്നില്ല. നല്ലൊരു വായനശാലയുടെയോ, എഴുത്തിന്റെയോ പാരമ്പര്യം അവകാശപ്പെടാനില്ലായിരുന്നു ഞങ്ങളുടെ ഗ്രാമത്തിന്. മനുഷ്യന്റെ കാലടികള്‍ പതിഞ്ഞിട്ട് തന്നെ വളരെക്കുറച്ച് കാലമേ ആയിരുന്നുള്ളു. ചുററും മലകളും പാറക്കെട്ടുകളും കാടുമായിരുന്ന പ്രദേശത്തിന് പരിമിതികളെയുണ്ടായിരുന്നുള്ളു. അവിടെ ജനിച്ചുവളര്‍ന്ന, അവിടുത്തെ കാടുകള്‍ക്കപ്പുറം ലോകം കാണാത്ത ഒരാള്‍ക്ക് എഴുത്തുകാരിയുടെ കുപ്പായത്തെ മോഹിക്കാന്‍ ഒരു സാധ്യതയുമില്ലായിരുന്നു.
എന്നിട്ടും, എഴുത്തു കടന്നു വന്നു. വൃത്തത്തിനൊപ്പിച്ച് ചില ചിട്ടവട്ടങ്ങളില്‍ മാത്രമേ കവിതയെവുതാവൂ എന്നും അതൊന്നും നമുക്കു സങ്കല്പിക്കാനാവുന്ന കാര്യമല്ല എന്നൊക്കെയാണ് കരുതി വെച്ചിരുന്നത്. ഏതാണ്ടൊക്കെ കുത്തിക്കുറിക്കുമായിരുന്നു. അതു പലതും കവിതയില്ലാത്ത കവിതകളായിരുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ എഴുത്തുപേക്ഷിക്കാന്‍ ശ്രമിച്ചതാണ്്. ശരിക്കുപറഞ്ഞാല്‍ സ്വന്തം നാട്ടില്‍ നിന്ന്, വീട്ടില്‍ നിന്ന് സ്വന്തമെന്നു കരുതിയ പലതില്‍ നിന്നുമുള്ള വിട്ടുപോരലായിരുന്നു വ്യക്തമായ എഴുത്തിലേക്ക് കൊണ്ടെത്തിച്ചത്. ഒരിക്കലും കഥയെഴുതണം എന്നു വിചാരിക്കാതെ എഴുതിപ്പോയത്...
പിന്നീട് വിഷചികിത്സ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉറക്കമിളച്ചിരിരുന്ന രാത്രികളില്‍ വായനയും എഴുത്തുമായിരുന്നു കൂട്ട്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍-മിക്ക ലേഖനങ്ങളിലും പ്രകൃതി കടന്നുവന്നതുകൊണ്ടാവണം-പലരും എന്നെ പ്രകൃതിസ്നേഹിയും പരിസ്ഥിതി പ്രവര്‍ത്തകയുമൊക്കെയായി കണ്ടു! അലസമട്ടില്‍ ജീവിച്ചു പോന്നൊരാള്‍ക്ക് വായനക്കാരാണ് ഉത്തരവാദിത്വബോധം നല്‍കിയത്.
കുഞ്ഞുനാളില്‍ മുറക്കുന്നത്തയുടേയോ അമ്മച്ചിയുടേയോ അത്തയുടേയോ കൈപിടിച്ചു നടക്കുമ്പോള്‍ ഓരോ ചെടിയേയും കാടിനേയും ചൂണ്ടി പകര്‍ന്നു തന്ന പ്രകൃതി പാഠങ്ങള്‍...
എഴുത്തെന്നാല്‍ കഥയാണെന്നു വിചാരിച്ചിരുന്ന നാളുകളിലാണ് തോന്നിയതെന്തും കുറിക്കാന്‍ സൈബര്‍ ലോകത്ത് ഒരിടമുണ്ട് എന്നറിയുന്നത്. എഴുത്തു കളരിയായിരുന്നു ബ്ലോഗെഴുത്ത്. ബ്ലോഗു സുഹൃത്തുക്കളാണ് കൂടുതലെഴുതാന്‍ ധൈര്യം തന്നതും പ്രോത്സാഹിപ്പിച്ചതും.
ഈ പുസ്തകത്തിലെ എല്ലാലേഖനങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നതാണ്. എന്റെ എഴുത്തിനെ തിരിച്ചറിഞ്ഞ ഒരാള്‍ കമല്‍റാം സജീവാണ്. അദ്ദേഹത്തിനെ ആദരവോടും നന്ദിയോടും കൂടെ ഓര്‍ക്കുന്നു. എന്റെ യാത്രകളില്‍ ഒപ്പം നടന്നു എന്നു തോന്നിപ്പിക്കും വിധം ചിത്രങ്ങള്‍ വരച്ച ഷെരീഫിന് നന്ദി. ഒപ്പം വിമര്‍ശിക്കുകയും തിരിത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സൂഹൃത്തുക്കള്‍ക്ക് നന്ദിയും സ്നേഹവും. എപ്പോഴും കൂടെനിന്ന, എന്റെ തോന്ന്യാക്ഷരങ്ങളില്‍പ്പോലും കൂടെ നിന്ന കൂട്ടുകാരനും, മകള്‍ക്കും നന്ദി പറയുയാന്‍ ഏതു വാക്കുകളാണുപയോഗിക്കുക?
വായനക്കാര്‍ക്കു മുന്നില്‍ ആദരവോടെ സമര്‍പ്പിക്കുന്നു
പ്രകാശനം ഫെബ്രുവരി 25 ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ 3.30 ന്..
സ്നേഹത്തോടെ ക്ഷണിക്കുന്നു